Thursday, November 09, 2006

വരൂ..സിംഹക്കൂട്ടില്‍ കയറാം

കാട്ടാനയെ മെരുക്കി നാട്ടാനയാക്കുന്നതെങ്ങനെയെന്ന് നിങ്ങള്‍ക്ക് അറിവുണ്ടാവും. എന്നാല്‍ സിംഹത്തെ മെരുക്കിയെടുക്കുന്നതെങ്ങനെയെന്നറിയാമോ ? കേട്ടുകൊള്ളുക.

ആവശ്യമുള്ള സാധനങ്ങള്

‍സിംഹം - 1
കൂട് - 1
മരക്കസേര - 8
കുന്തം - 1
മറ്റുള്ളവ - ആവശ്യാനുസരണം.

സിംഹത്തെ കൂട്ടിലാക്കി കഴിഞ്ഞാല്‍ ആദ്യം വേണ്ടത്, കാട്ടില്‍ രാജാവായി കഴിഞ്ഞ തന്നെ പിടിച്ചു കൂട്ടിലിട്ടതിന് അതിനുള്ള കോപം തീര്‍ക്കാന്‍ അവസരം കൊടുക്കുകയാണ്. ഒന്നുരണ്ടു ദിവസത്തേക്ക് അതിനെ വെറുതെ കൂട്ടില്‍ വിടും. ഈ സമയത്ത് അതിന് ഭക്ഷണം കൊടുക്കുകയില്ല. വിശപ്പും കോപവും മൂലം സിംഹം അലറിവിളിക്കും. കൂട്ടിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും ക്ഷുഭിതനായി ഓടി നടക്കും. നിലത്ത് മാന്തും. അഴികളില്‍ കടിക്കും. അങ്ങനെ രണ്ടു ദിവസം കഴിഞ്ഞാല്‍ അതിനു ഭക്ഷണം കൊടുക്കും. വയറുനിറച്ച് മല്‍സ്യമോ മാംസമോ കിട്ടുന്നതോടെ ആര്‍ത്തിയോടെ മറ്റൊന്നും നോക്കാതെ സിംഹം അത് കഴിച്ചുകൊണ്ടേയിരിക്കും. വയറു നിറച്ചു ഭക്ഷണം കഴിച്ച് സിംഹം ഉറങ്ങുന്നതോടെ രണ്ടാം ഘട്ടം ആരംഭിക്കുകയായി.

സിംഹം ഉറങ്ങുന്ന തക്കം നോക്കി കൂട്ടില്‍ ഒരു മരക്കസേര കൊണ്ടിടും. ഉറക്കമുണരുന്ന സമയത്ത് സിംഹം ഈ കസേര കാണും. ക്ഷോഭത്തോടെ അത് ആ കസേരയെ ആക്രമിക്കും. കടിച്ചുപറിക്കും. നഖങ്ങള്‍ അമര്‍ത്തി കാലുകള്‍ കൊണ്ട് വലിച്ചുകീറും. ആഞ്ഞടിച്ച് കസേര തകര്‍ക്കും. ഒടുവില്‍ പ്രതികാരം ചെയ്ത സംതൃപ്തിയോടെ അത് നിശ്ശബ്ദനായി കിടക്കും. സുഭിക്ഷമായി ഭക്ഷണം കഴിച്ച് സിംഹം ഉറങ്ങുമ്പോള്‍ വീണ്ടും ഒരു മരക്കസേര കൊണ്ടിടും. സിംഹം പഴയതുപോലെ കസേരയെ ആക്രമിക്കും. ഇങ്ങനെ ഒരാഴ്ച കഴിയുമ്പോള്‍ താന്‍ ആക്രമിക്കുന്നത് തിരിച്ചാക്രമിക്കാത്ത എന്തോ ഒന്നിനെയാണെന്നും തന്റെ ശക്തി ക്ഷയിക്കുന്നതല്ലാതെ മറ്റു ഗുണമെന്നുമില്ലെന്നും അതിനു മനസിലാകും. ഇതോടെ മെരുക്കലിന്റെ മൂന്നാം ഘട്ടം ആരംഭിക്കുകയായി.

രാത്രിഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കൊടുത്ത് സിംഹത്തെ ഉറക്കുകയാണ് ആദ്യ ജോലി. സിംഹം ഉറക്കം തുടങ്ങിക്കഴിയുമ്പോള്‍ പരിശീലകന്‍ കൂടിനകത്തു കയറും. സിംഹത്തിന്റെ കാല്‍ കൂടിന്റെ അഴിയോടു ചേര്‍ത്ത് ചങ്ങലകൊണ്ട് ബന്ധിക്കും. എന്നിട്ട് കൂട്ടില്‍ ഒരു കസേരയിട്ട് അതിലിരിക്കും. ഉറക്കമുണരുന്ന സിംഹം കൂട്ടില്‍ ഒരു മനുഷ്യനെ കാണുന്നതോടെ ഗര്‍ജ്ജിച്ചുകൊണ്ട് ചാടിവീഴും. പക്ഷേ, ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നതിനാല്‍ അതിന് അയാളുടെ അടുത്ത് എത്താനാവില്ല. തന്നാലാവുന്ന വിധത്തില്‍ എത്തിപ്പിടിക്കാന്‍ ശ്രമിച്ച്, പരാജിതനായി സിംഹം ആക്രമണം അവസാനിപ്പിക്കും. ഇങ്ങനെ നാലോ അഞ്ചോ ദിവസം കടന്നുപോകുന്നതോടെ അവസാന ഘട്ടമെത്തി.

സിംഹത്തിന്റെ പരിശീലകനാകാന്‍ തയാറെടുത്തിരിക്കുന്ന വ്യക്തിയുടെ ധൈര്യവും കഴിവും അളക്കപ്പെടുന്നത് ഈ ഘട്ടത്തിലാണ്. മയക്കുമരുന്ന് കൊടുത്തശേഷം കൂട്ടിനുള്ളില്‍ കയറി കസേരയിലിരിക്കുന്ന പരിശീലകന്‍ ഇത്തവണ സിംഹത്തിനു ചങ്ങലയിടില്ല. പകരം കയ്യില്‍ മൂര്‍ച്ഛയുള്ള ഒരു കുന്തം കരുതിയിരിക്കും. കൂടാതെ സിംഹത്തിന്റെ മാന്തു കൊള്ളാതിരിക്കാന്‍ കഴുത്തില്‍ തുകല്‍ക്കൊണ്ടുള്ള തടിച്ച പട്ടയും കൈകളില്‍ വൈക്കോലും ചുറ്റിയിരിക്കും. പതിവുപോലെ സിംഹം ഉറക്കമുണര്‍ന്നു ചാടിവീഴും. മരക്കസേര പരിചയാക്കിയും കുന്തം ആയുധമാക്കിയും അയാള്‍ സിംഹത്തെ നേരിടും. നിരവധി തവണ സിംഹത്തിന് കുത്തുകൊള്ളും. രക്തം വാര്‍ന്നൊഴുകും. ഇങ്ങനെയും കുറെ ദിവസങ്ങള്‍ കഴിയുന്നതോടെ പരിശീലകനായ മനുഷ്യനോട് അടക്കാനാവാത്ത ശത്രുത തോന്നുമെങ്കിലും അയാള്‍ തന്റെ യജമാനനാണെന്ന് സിംഹത്തിനു മനസിലാകും. ഇതോടെ സിംഹത്തെ മെരുക്കുന്നതിന്റെ ആദ്യ ഭാഗം പൂര്‍ത്തിയാകും.

ഇനിയുള്ളത് അതിനെ അഭ്യാസങ്ങള്‍ പരിശീലിപ്പിക്കുന്നതും മറ്റു മനുഷ്യരുമായി ഇണക്കുന്നതുമായ ജോലികളാണ്.

അത് മറ്റൊരിക്കലാവട്ടെ...

No comments: